മരണം

ഒരിയ്ക്കലേ ഞങ്ങളൊന്നു
ശ്രമിച്ചുളളൂ കവിതയ്ക്കായ്‌
ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍
പൊടിഞ്ഞു ചോര

വെളുത്തൊരു താളില്‍ വെട്ടും
തിരുത്തുമായ്‌ മുന്നേറുമ്പോള്‍
നിലത്തൊരു വാക്കു വീണു
മരിച്ചു പോയി

കവികളെ പുറത്താക്കി
കതകുകളടയ്ക്കുകെ-
ന്നലറിയ ശബ്ദം പോലും
കവിതയായി

പുറത്തൊരു കവിയുണ്ട്‌
മഴയത്തു നനഞ്ഞൊട്ടി-
യിരിക്കുന്നെന്നാരോ വന്നു
പറഞ്ഞു പണ്ട്‌

നടന്നിട്ടും നടന്നിട്ടും
പുറത്തുഞ്ഞാനെത്തുന്നില്ല,
കവിയേയും കാണാനില്ല,
കവിത മാത്രം

മുഴങ്ങുന്നു നിരന്തരം
ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ
പുറത്തു നിന്നൊന്നും കേട്ടാ-
ലറിയാതായി





കവിയ്ക്കൊന്നേ അറിയേണ്ടു
അകത്തെങ്ങോ പുകയുന്ന
ചിതത്തീയിലെരിക്കേണ്ട
പദങ്ങള്‍ മാത്രം

കവിതയ്ക്കോ പക്ഷേ വീണ്ടും
ജനിയ്ക്കണം ജീവിയ്ക്കണം
ഉണങ്ങാത്ത നിറുകയും
മുറിവും പേറി

പഴുപ്പിച്ചുവിളക്കിയ
വരികള്‍ക്കു മീതേ കൂകി
തിമിര്‍ത്തുകൊണ്ടാരൊക്കെയോ
കടന്നുപോയി

പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം
ഉരുക്കുപാളത്തില്‍ വീണ്ടും
തല ചേര്‍ക്കാം ചെവിയോര്‍ക്കാം
മരണം കേള്‍ക്കാം
-----------------------
ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌



Comments

Popular posts from this blog

വഴി

മൊബൈല്‍

പനി