Posts

Showing posts from 2008

മൊബൈല്‍

Image
എഴുതിയൊതുക്കുവാ- നാവാത്തതില്ലേ? ചില കറുത്ത വടിവൊത്ത നെടുവീര്‍പ്പുകള്‍ക്കകം, അതു പോലൊന്നുണ്ടായി : ഞങ്ങളിന്നൊന്നും തമ്മില്‍ മിണ്ടാതെ പരസ്പരം ദൂരത്തെ സമയം കൊ- ണ്ടളന്നു കിടക്കുമ്പോള്‍ ഫോണിണ്റ്റെ തുമ്പില്‍ നിന്നും ശബ്ദത്തിന്നൊരു തുള്ളി സ്ഖലിച്ചു പ്രപഞ്ചത്തെ പ്രാപിച്ചു മിടിയ്ക്കുന്നു.

ക്ഷമാപണം

Image
എനിയ്ക്കു തരാനുള്ളിലൊന്നു മാത്രമേയുള്ളൂ: ചിലപ്പോഴണപൊട്ടിയൊഴുകാന്‍ വെമ്പല്‍ പൂണ്ട്‌ നിറഞ്ഞു തുളുമ്പുന്ന മനസ്സ്‌-ആകാശങ്ങ- ളകന്ന്‌ പുറത്തേയ്ക്ക്‌ വഴിയുമനന്തത എനിയ്ക്കു കാണാന്‍ മുന്‍പിലിതു മാത്രമേയുള്ളൂ: പൊലിയും തോറും വീണ്ടുമുണര്‍ന്നു സ്വയം മറ- ന്നുയരങ്ങളില്‍ത്തന്നെ ജ്വലിയ്ക്കുമപാരത ഒരിയ്ക്കല്‍,നീയോര്‍ക്കുന്നോ,വെറുപ്പിന്‍ പരകോടി പുകഞ്ഞ്‌ പൊടുന്നനെ പ്രണയം പുറപ്പെട്ടു നദികള്‍,താഴ്‌വാരങ്ങള്‍,നാടുകള്‍,പുരാതന നഗര കവാടങ്ങള്‍ സര്‍വതും വിഴുങ്ങി ഞാന്‍ കുതികൊള്ളുമ്പോള്‍ നിന്റെ ലവണജലാശയം സമുദ്ര സ്നേഹത്താലെന്നമ്ളത ശമിപ്പിച്ചു. പ്രണയം പരസ്പരം പിണഞ്ഞും പിണങ്ങിയും പുതിയ പച്ചത്തുരുത്തുരുവം കൊള്ളും മുമ്പേ വസന്തമൊരുകൊച്ചു പൂങ്കുല സൂക്ഷിയ്ക്കുവാ- നനന്ത കാലത്തേയ്ക്ക്‌ നമ്മളെയേല്‍പ്പിച്ചതും... ഇറുത്ത തുമ്പപ്പൂവിന്നിതളിന്‍ തുമ്പില്‍പ്പോലും പ്രപഞ്ചമൊതുക്കുവാന്‍ നമുക്ക്‌ സാധിച്ചതും... പൊറുക്കാന്‍ സാധിയ്ക്കാത്ത പലതും ചെയ്തിട്ടുണ്ട്‌: പറയാന്‍ പാടില്ലാത്ത പലതും... പിന്നെത്തെറ്റു- പറഞ്ഞും എന്നെത്തന്നെ പഴിച്ചും... ക്ഷമിയ്ക്കുക! ഒരിയ്ക്കല്‍ തമ്മില്‍ക്കണ്ടാല്‍ (അറിയാം കാണില്ലെന്ന്‌

നിദ്രയസ്വസ്ഥം

Image
ഓര്‍മ്മയും മേഘങ്ങളുമൊഴിഞ്ഞബോധാകാശ വീഥിയില്‍ തണല്‍വൃക്ഷച്ചില്ലകള്‍ കലമ്പുമ്പോള്‍ ചുവരില്‍ കാലത്തിന്റെ കാവല്‍ക്കാരുലാത്തുമ്പോള്‍ നിദ്രയസ്വസ്ഥം കണ്ണീര്‍ഗ്രന്ഥിയില്‍ ജലാശയം ഇനിയൊന്നുമേ വയ്യെന്നുള്ളില്‍ നിന്നാരോ വീണ്ടും മൊഴിയും നേരം മുഖംതിരിച്ചു കിടക്കുന്നു മുറിയില്‍ വെളിച്ചമുണ്ടെങ്കിലും കാഴ്ച്ചയ്ക്കു മേല്‍ മറ പോലവ്യക്തമായോര്‍മ്മകള്‍ പരുങ്ങുന്നു ഉറക്കം നഷ്ടപ്പെട്ടയാമങ്ങള്‍ തലയ്ക്കുള്ളില്‍ പുലര്‍ച്ചത്തീവണ്ടിയായ്‌ കുലുങ്ങിക്കുതിയ്ക്കുന്നു നിദ്രയസ്വസ്ഥം ; ചൂടുവിയര്‍പ്പില്‍ കുതിരുന്ന കനവില്‍ ഖൈബര്‍ ചുരം കടന്നൂ മുഗള്‍ സൈന്യം ഉറക്കെപ്പുറത്താരോചിരിയ്ക്കുമ്പോലെ പെട്ട - ന്നിരമ്പീ ചാറ്റല്‍ മഴ ഓര്‍മ്മകള്‍ നനയാതെ അടുക്കിപ്പിടിച്ചു കൊ - ണ്ടോടിയ ബാല്യം സര്‍പ്പക്കാവിലെ പാലച്ചോട്ടില്‍ തണുപ്പില്‍ പരസ്പരം മറന്ന മദോന്മാദം ഇനിക്കാണില്ലന്നെന്നോടവസാനമായ്‌ ച്ചൊല്ലി - പ്പൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി ഇരുട്ടില്‍ സ്വയം മിടിപ്പൊടുക്കാന്‍ സാധിക്കാതെ മനസ്സില്‍ നെരിപ്പോടായെരിഞ്ഞ നിമിഷങ്ങള്‍ നിലയ്ക്കാതുള്ളില്‍ മഴച്ചാലുകളൊന്നാകവേ ഉറക്കെച്ചിലയ്ക്കുന്ന

നാലു കവിതകള്‍

  ഇഴച്ചില്‍ തടുത്തു കൂട്ടിയ കരിയിലക്കൂന പുകച്ചപ്പോഴുളളിലനക്കങ്ങള്‍ പെരുവിരല്‍ വണ്ണമിഴഞ്ഞടുത്തെത്തി ഫണമുയര്‍ത്താതെ വഴുവഴുപ്പുടല്‍പ്പുഴയൊഴുക്കിളവെയില്‍ത്തിളക്കങ്ങളറിഞ്ഞെന്‍ കാല്‍ തണുത്തുണര്‍ന്നു ഞെട്ടലില്‍ . പ്രണയത്തി അഥവാ ലവള്‍ തീ ആയിരുന്നു അവള്‍ക്ക്‌ അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു കത്തിക്കത്തി മടുത്തപ്പോഴോ എന്തോ പ്രണയത്തി ( ലവള്‍ ) കത്തിയാഴ്ത്തി തെറി ചവറ്റുകൂനയിലാണാദ്യം കണ്ടത്‌ വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍ ആരോരുമില്ലാത്ത ഒരൊച്ച വായ്നാറ്റമുളള ഒരു വാക്ക്‌ തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്‌ യൂണിഫോമണിഞ്ഞ്‌ കുടചൂടി സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി രാവിലെ ഒരു നിഘണ്ടുവിന്റെയും പടി ചവിട്ടാത്തത്‌ കീഴില്‍ ക്രമത്തില്‍ വേഗത്തില്‍ കാല്‍ക്കീഴില്‍ മണല്‍ ചവിട്ടിത്തളളിപ്പായും ഒരാള്‍ വെയില്‍ക്കീഴില്‍ --------------------------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

മരണം

Image
ഒരിയ്ക്കലേ ഞങ്ങളൊന്നു ശ്രമിച്ചുളളൂ കവിതയ്ക്കായ്‌ ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍ പൊടിഞ്ഞു ചോര വെളുത്തൊരു താളില്‍ വെട്ടും തിരുത്തുമായ്‌ മുന്നേറുമ്പോള്‍ നിലത്തൊരു വാക്കു വീണു മരിച്ചു പോയി കവികളെ പുറത്താക്കി കതകുകളടയ്ക്കുകെ - ന്നലറിയ ശബ്ദം പോലും കവിതയായി പുറത്തൊരു കവിയുണ്ട്‌ മഴയത്തു നനഞ്ഞൊട്ടി - യിരിക്കുന്നെന്നാരോ വന്നു പറഞ്ഞു പണ്ട്‌ നടന്നിട്ടും നടന്നിട്ടും പുറത്തുഞ്ഞാനെത്തുന്നില്ല , കവിയേയും കാണാനില്ല , കവിത മാത്രം മുഴങ്ങുന്നു നിരന്തരം ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ പുറത്തു നിന്നൊന്നും കേട്ടാ - ലറിയാതായി കവിയ്ക്കൊന്നേ അറിയേണ്ടു അകത്തെങ്ങോ പുകയുന്ന ചിതത്തീയിലെരിക്കേണ്ട പദങ്ങള്‍ മാത്രം കവിതയ്ക്കോ പക്ഷേ വീണ്ടും ജനിയ്ക്കണം ജീവിയ്ക്കണം ഉണങ്ങാത്ത നിറുകയും മുറിവും പേറി പഴുപ്പിച്ചുവിളക്കിയ വരികള്‍ക്കു മീതേ കൂകി തിമിര്‍ത്തുകൊണ്ടാരൊക്കെയോ കടന്നുപോയി പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം ഉരുക്കുപാളത്തില്‍ വീണ്ടും തല ചേര്‍ക

മുങ്ങാങ്കുഴി

Image
വാക്കുകളൊടുങ്ങിയ ഒരു നിമിഷത്തില്‍ അവളുടെ കണ്ണാഴത്തില്‍ കാലം തിളങ്ങുന്നതു കണ്ട്‌ ഞാന്‍ ബ്ളും എന്ന്‌ സൂത്രത്തിലൊരു ചാട്ടം . അവളെണ്ണിയില്ല , ഞാനൊട്ടു പൊങ്ങിയുമില്ല . -------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ദാഹിയ്ക്കുന്നു

Image
ഞെട്ടി ഞാനുണരുമ്പോള്‍പുറത്തു ജനാലയ്ക്ക - ലിരുട്ടില്‍ രണ്ടും കല്‍പ്പിച്ചിരിപ്പാകുന്നു രാത്രി അഴികള്‍ക്കടിയിലെ കട്ടിളപ്പടിമേലെന്‍ പൂച്ച കണ്ണിറുക്കുന്നു , വല്ലാതെ തിളങ്ങുന്നു ഹാങ്ങറിലൊടുങ്ങിയമുഷിഞ്ഞ ടീഷര്‍ട്ടിന്റെ സ്ളീവുകള്‍ ജീവന്‍ വച്ചിട്ടിടയ്ക്കു പിടയ്ക്കുന്നു കഴുത്തില്‍ കുരുക്കിട്ട കിണറ്റുതൊട്ടിയൊന്നുറക്കെയലച്ചു താഴേക്ക്‌ മുങ്ങി ഞരങ്ങി ഞെളിപിരികൊണ്ട്‌ കപ്പി കരഞ്ഞാടി മേലേയ്ക്ക്‌ വെളളം ... വെളളം ... പതുക്കെയെഴുന്നേറ്റ്‌ പളളയ്ക്കുകുത്തിജ്ജനല്‍ - പ്പടവില്‍ നിന്നും എന്റെ പൂച്ചയെപ്പുറത്താക്കി - പ്പാളികള്‍ ചാരിക്കൊളുത്തിടുന്നു , സ്വസ്ഥം സുഖം , ഫാന്‍ മാത്രം ഞരങ്ങുന്നു , ഞാന്‍ ചുമ്മാ കിടക്കുന്നു . ------------------------------------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ഡിസംബറിലെ സന്ധ്യ

Image
ആകാശം ഒന്നും മിണ്ടുന്നില്ല കണ്ണുകള്‍ താഴ്ത്തി വിറങ്ങലിച്ചുനില്‍ക്കുന്നു തെങ്ങോലകളും എല്ലാം മതിയാക്കിയിരിക്കുന്നു സങ്കടം പോലെ രണ്ടു കറുത്തപക്ഷികള്‍ വേഗത്തിലല്ല , ധിറുതിയില്‍ കിഴക്കോട്ടു പറക്കുന്നു ജനാലകള്‍ ചാരണം സമയമായിരിക്കുന്നു തണുത്തുതണുത്ത്‌ താല്‍പര്യങ്ങളുറഞ്ഞുപോയ ജനല്‍ക്കമ്പികള്‍ നേര്‍ത്ത ഒരു പാട്ട്‌ മുറിഞ്ഞും വറ്റിയും ഒഴുകി വരുന്നു ആര്‍ക്കും അതിനെ വേണ്ടെന്നോര്‍ത്ത്‌ ഒരു കരച്ചില്‍ വരുന്നു നൂറ്റാണ്ടുകള്‍ പോലെ എട്ടുകാലിവലകള്‍ മുറിയ്ക്കുമുകളില്‍ ശവകുടീരം പോലെ എട്ടുകാലി തറഞ്ഞിരിക്കുന്നു കസേരയുടെ പിളര്‍ന്ന വായില്‍ വേദന ഇരിയ്ക്കുന്നതുപോലിരിയ്ക്കുന്നു കാത്തിരുന്ന്‌ കാത്തിരുന്ന്‌ സന്ധ്യ മയങ്ങിയിരിക്കുന്നു ഒരു ഭയങ്കര കരച്ചില്‍ പതുക്കെ പതുക്കെ ഉച്ചത്തില്‍ വന്നുകൊണ്ടിരിക്കുന്നു . * സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് -----------------

ഹൈറോഗ്ളിഫിക്സ്‌

Image
മൗനത്തെ മനസ്സുകൊണ്ടളന്ന മരുഭൂമി സൂര്യനോടെതിരിട്ടു ജ്വലിച്ച ശിലാപാളി കണ്ണീരും വസന്തവും ചുരന്ന നൈല്‍നദി വാക്കിനെ വികാരത്താല്‍ വരഞ്ഞ പുരാലിപി . മരണം മറുത്തൊന്നും മിണ്ടാതെയേതോ രാവില്‍ കരിങ്കല്‍ക്കുടീരങ്ങള്‍ തുറന്നു മറഞ്ഞപ്പോള്‍ കാലത്തെയനന്തമായ്‌ ബന്ധിക്കാനാവേശം കൊ - ണ്ടാദിമ മനസ്സാക്ഷി കോറിയ ശിലാരേഖ . നിലച്ച കുളമ്പടി , ചാറാത്ത മഴത്തുളളി , സര്‍പ്പ സൗന്ദര്യം വേട്ട വിഷത്തിന്‍ കടും നീല . നിമിഷാര്‍ദ്ധത്തെ പല നൂറ്റാണ്ടായ്‌ പകുത്തിട്ടു ചരിത്രം വിരചിച്ച സൂര്യന്റെ സേനാനികള്‍ . ചില്‍ക്കരിങ്കല്ലില്‍ വീണു തിളച്ച വിയര്‍പ്പിനാല്‍ നിദ്ര വിട്ടുണരുമ്പോല്‍ അര്‍ദ്ധസിംഹികാശില്‍പ്പം . മൂകസാക്ഷിയാം മണല്‍ത്തരിയില്‍ കൊടുങ്കാറ്റിന്‍ പടയോട്ടങ്ങള്‍ പ്രാണനൂതിയ നിമിഷങ്ങള്‍ . വാക്കിനെ ജയിക്കുവാനാവാതെ കാലം സ്വന്തം ഹൃദയത്തിനാല്‍ തീര്‍ത്ത നിത്യവിശ്രമസ്ഥലി . ഇനിയും വേനല്‍ വരും , നൈലിന്‍ തീരങ്ങളില്‍ വസന്തം വരും പോകും , അക്ഷരം നിലനില്‍ക്കും .

പ്രത്യേകിച്ചൊന്നുമില്ല

പ്രണയത്തെപ്പറ്റിച്ചിലര്‍ പറയാറുണ്ട്‌ വിയര്‍ത്തൊഴുകുന്ന വേനല്‍പ്പകലുകളില്‍ എവിടുന്നെന്നറിയാതെ പടര്‍ന്നുകത്തി വനമാകെ വിഴുങ്ങുന്ന കൊടുംവിശപ്പ്‌ . എനിക്കുണ്ട്‌ പ്രണയിനി , ഒരിയ്ക്കലെന്നോ മഴക്കാറു മണക്കുന്ന മുടിയിഴയാല്‍ വരിഞ്ഞെന്നെ മുറുക്കിയതയഞ്ഞിട്ടില്ല . അവള്‍ , എന്നാല്‍ , പിണങ്ങാത്ത ദിവസമില്ല . തിടുക്കത്തില്‍ കനപ്പിച്ച മുഖവുമായി കിഴക്കേതോ മലകളില്‍ പൊഴിഞ്ഞുതോരും . പ്രണയിച്ചാല്‍ ചോര വീണ്ടും ചുവക്കുമത്രേ ! സുഹൃത്തൊരു കവിയുണ്ട്‌ , പറഞ്ഞതാണ്‌ ... അറിയില്ല ഒരുപക്ഷേ അതുകൊണ്ടാവാം ചുവപ്പല്ലേ ഒടുക്കത്തെ പ്രണയവര്‍ണ്ണം ? ഗതികെട്ട്‌ പ്രണയം പോയൊടുങ്ങാറുളള ചിത കണ്ട്‌ പലപ്പോവും നടുങ്ങാറുണ്ട്‌ ... രഹസ്യമായ്‌ , പക്ഷേ ഞങ്ങള്‍ കൊതിയ്ക്കാറുണ്ട്‌ - പ്രണയവും മരണവുമിരുവശത്തും തണല്‍ച്ചില്ല വിരിയ്ക്കുന്ന വഴിയിലൂടെ വെളിച്ചത്തില്‍ കുളിച്ചൊരു ശവമഞ്ചത്തില്‍ പരസ്പരം പുണര്‍ന്നുകൊണ്ടനന്തമായി ... കഥയൊക്കെക്കൊളളാം , പക്ഷേ ശരിയാവില്ല ... മരിച്ചൊന്നും പ്രണയിച്ചാല്‍ മുതലാവില്ല ... വെറുതെ ഞാനെന്തൊക്കെയോ ... സമയങ്കൊല്ലാന്‍ ... ടെലിഫോണില്‍ മണിയൊച്ച മുഴങ്ങുന്നുണ്ട്‌ ... ചിലപ്പോഴതവളാവും , ഒരു സെ