Top 10 Members

sreedalam

poems,malayalam

Saturday, November 7, 2009

യാത്ര


നടക്കുകയായിരുന്നു;
രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ!
ഞാനൊറ്റയ്ക്ക്‌!

നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി
ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില
പിന്നില്‍... ?
ഇരുട്ട്‌ തന്നെ
എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു

ചിരിയില്ല
ഒച്ചയില്ല
ആരുമില്ല

അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു
തെരുവു ബള്‍ബ്‌
ഇനി?

മുകളിലേയ്ക്കു നോക്കുമ്പോള്‍...
ഹൗ!
എന്റെ കുഞ്ഞു നക്ഷത്രം മാത്രം
ദൈവത്തിന്റെ കണ്ണ്‌
എന്റെ കണ്ണായ ദൈവം
ദൈവമേ
ഞാന്‍!

വേഗം നടന്നു.

Saturday, September 12, 2009

ഓട്ടോഗ്രാഫ്‌



മാര്‍ച്ചിനു മുകളിലൂടെ പറക്കുന്നു നമ്മള്‍.
നമ്മുടെ അവസാനത്തെ മാര്‍ച്ച്‌.
പടിഞ്ഞാറ്‌ ഒരിടത്ത്‌ വിളക്കണയുന്നു.
നമുക്കിനി മണിക്കൂറുകള്‍ മാത്രം.

നീ നീട്ടിയ പുസ്തകം നിന്റെ ഹൃദയമാണെന്നറിയാം.
ഇതാ, അവസാനതാളില്‍ എന്റെ ഒരു തുള്ളി രക്തം.
ഒരിയ്ക്കലുമുണങ്ങാതെ
ത്രസിച്ചുകൊണ്ട്‌ അതവിടെ അവശേഷിയ്ക്കട്ടെ.

ഉറുമ്പുകളെപ്പോലെ വരിയൊപ്പിച്ചു നീങ്ങുന്ന
എന്റെ അക്ഷരങ്ങള്‍ക്കറിയാം
നിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി.

ഒരു പൂര്‍ണ്ണവിരാമത്തില്‍ ഒരിയ്ക്കലും ഒന്നും
ഒതുങ്ങില്ലെന്ന്‌ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

എങ്കിലും
രാക്കറുപ്പുമായ്‌ ഒരു പൂര്‍ണ്ണവിരാമചിഹ്നം
ഈ വരിയ്ക്കുപിന്നിലുദിയ്ക്കുക തന്നെ ചെയ്യും.

Monday, June 29, 2009

വീട്‌, ജൂണില്‍
















7,വ്യാഴം
സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌.

9, ശനി
മഴ പെയ്യുകയാണ്‌. ഇന്നലെ കണ്ട സ്വപ്നമെന്താണ്‌? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക്‌ എന്തുതരം സ്വപ്നങ്ങളാണ്‌? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട്‌ പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത്‌ ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ്‌ മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത്‌ മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്കിരിയ്ക്കുന്നു. എന്റെ കറുത്ത പാന്‍സി ന്റെ സിബ്ബ്‌ അടര്‍ന്നു പോയി.

12, ചൊവ്വ
"നീയെന്താ ഒന്നും എഴുതാത്തത്‌. രസമുണ്ട്‌. ഹോസ്റ്റലില്‍ ഒരു ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. നിന്റെ കവിത ഒരെണ്ണം ഞാന്‍ കാച്ചി. ക്ഷമാപണം. ഹിന്ദിക്കാരല്ലേ, അവളുമാര്‍ക്ക്‌ തിരിയുമോ? ഏതാണ്ട്‌ മലയാളം സിനിമാപ്പാട്ടാണെന്ന്‌ വിചാരിച്ചു... എഴുതി മടുത്തു ഭായി സാബ്‌. മര്യാദയ്ക്ക്‌ മറുപടി അയച്ചില്ലെങ്കില്‍..."
with love
Anitha
അനിതയുടെ കത്ത് ഒരു പിംഗ്‌ പോംഗ്‌ പന്തുപോലെ, വീട്ടുമുറ്റത്തു കൂടിയൊഴുകി സ്വര്‍ഗത്തിലേയ്ക്കു പോകുന്നു. നിലച്ചു പോയ ക്ളോക്കിനു പിന്നില്‍ നിന്നും ഒരു പല്ലി പുറത്തു വരുന്നു. വെളിച്ചത്തി ന്റെ പട നയിച്ച്‌ ഇന്നത്തെ സൂര്യനും എന്റെ വീടിനു പിന്നില്‍. നനയുകയാണ്‌ ഞാന്‍. എന്റെ കുളിമുറി. പുറത്ത്‌ ജലം. അകത്ത്‌ രക്തം.

15, വെള്ളി
അച്ഛന്‍ വാതിലില്‍ മുട്ടുന്നു. അച്ഛ ന്റെ കാല്‍പാദങ്ങള്‍ക്കിടയിലൂടെ ഒരു വെയില്‍പ്പാളി അകത്തേയ്ക്ക്‌ കടന്നു വന്നു. പിന്നാലെ അച്ഛന്‍. ഞാനും അച്ഛനുമുള്ള വീട്‌. ഞാനും അനിയനുമുള്ള വീട്‌. ഞാനും അമ്മയുമുള്ള വീട്‌. ഞങ്ങളെല്ലാവരുമുള്ള വീട്‌. ആഞ്ഞിലിക്കൊമ്പില്‍ ഒരു കാക്കക്കൂടുണ്ട്‌, ഉയരത്തില്‍. വരാന്തയിലിരിയ്ക്കുമ്പോള്‍ കടലോര്‍മ്മ വരുന്നു. എന്റെ വീടും ഒരു കടലാണ്‌. കാരണം ഒരു ദിവസവും മറ്റൊന്നു പോലെയല്ല. താക്കോല്‍ എന്റെ വീട്ടിലേല്‍പിച്ചിട്ടാണ്‌ രാത്രി അയാള്‍ പോയത്‌. മേഘങ്ങള്‍ അസ്വസ്ഥമാണ്‌, എന്റെ വീടിനു മുകളിലും. മുറിയ്ക്കുള്ളിലിരുന്ന്‌ ജനാലയിലൂടെ ഞാന്‍ ഇരുണ്ട പകലുകള്‍ കാണുന്നു.

18, തിങ്കള്‍
അമ്മ എന്റെ നെറ്റിയില്‍ കൈ വച്ചു, കറിയ്ക്കരിഞ്ഞ്‌ മുറിപ്പാടുകള്‍ നിറഞ്ഞ പരുപരുത്ത വിരലുകള്‍ കൊണ്ട്‌. പനിയാണ്‌. എനിയ്ക്കും എന്റെ വീടിനും. കലണ്ടര്‍ക്കള്ളികള്‍ക്കുള്ളില്‍ സൂര്യന്‍ ഉദിച്ചസ്തമിക്കുന്നു. നല്ല മണമുള്ള ഒരു പുസ്തകം കിട്ടി, വായിക്കാന്‍. മഴ നനഞ്ഞു കൊണ്ടോടിയ ഒരു നിമിഷം ഓര്‍മ്മ വരുന്നു. കീഴ്സ്ഥായിയിലുള്ള തോടി പോലെ ഒരു തണുത്ത കാറ്റ്‌ മുറിയിലേയ്ക്കു കയറി. ഒഴിഞ്ഞ ചായക്കപ്പില്‍ ഈച്ചകള്‍ ചത്തു കിടക്കുന്നു. കക്കൂസിലിരിയ്ക്കുമ്പോള്‍ എനിയ്ക്ക്‌ കവിത മുട്ടും. പഴയ തൊഴുത്തിലിരുന്ന്‌ എന്റെ ബൈക്ക്‌ രാത്രി കഴിയ്ക്കുന്നു.

20, ബുധന്‍
മറന്നു പോയ ഒരു സിനിമാപ്പാട്ട്‌ മനസ്സിലൊരിടത്തു നിന്ന്‌ കളഞ്ഞു കിട്ടി. പുറത്തെ വെയിലിലേയ്ക്ക്‌ സന്തോഷത്തോടെ അതൊരോട്ടം. സെന്തിലി ന്റെ വാക്കുകള്‍ പക്ഷിക്കൂട്ടം പോലെ എങ്ങോട്ടോ പറന്നു മറയുന്നു. ആകാശത്തി ന്റെ തിരിവിലൊരിടത്ത്‌ അവന്റെ അവസാനത്തെ പക്ഷിയും മറഞ്ഞു. നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊപ്പം ഒരു പേമാരി തുടങ്ങി.

24, ഞായര്‍
പൊടിപ്പായലിന്റെ പച്ചപ്പ്‌ പുതച്ച മതിലുകള്‍ക്കുള്ളിലാണ്‌ എന്റെ വീട്‌. മഴവെള്ളത്തിലൂടെ ഒഴുകി സ്വര്‍ഗത്തിലേയ്ക്കു പോകുന്നു, ഒഴിഞ്ഞ വേനല്‍. പഴുത്ത മാവിലകളുടെ സന്യാസം എന്റെ വീട്ടുമുറ്റത്ത്‌. മഴക്കാറുമൂടിയ കണ്ണുകള്‍ കൊണ്ട്‌ പ്രജിത്ത്‌ എന്നെ നോക്കുന്നു. വാഷ്‌ ബേസി ന്റെ സുഷിരങ്ങള്‍ അടഞ്ഞു പോയി. അടക്കം ചെയ്യപ്പെട്ട ഒരു കുളമുണ്ട്‌ എന്റെ കിടപ്പുമുറിയ്ക്കടിയില്‍.

30, ശനി
ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ച വാര്‍ത്തയിലേയ്ക്ക്‌ അരക്കപ്പ്‌ ചായ മറിഞ്ഞു. കൊച്ചു കൊച്ചു കവിതകള്‍ പോലെയുള്ള കൊതുകുകടി കൊണ്ടു കൊണ്ട്‌ ഞാനൊറ്റയ്ക്കിരിക്കുന്നു. പവര്‍ക്കട്ടാണ്‌.

Tuesday, June 2, 2009

കുളം
















പടിഞ്ഞാറെ അതിരില്‍
സര്‍പ്പക്കാവിനു പിന്നില്‍
വെയിലറിയാതെ ഒളിവില്‍ കഴിഞ്ഞു പോന്നു
ഒരുപാടുനാള്‍, ഞങ്ങളുടെ കൊച്ചുകുളം.

ഒരൊറ്റ വൈകുന്നേരം പോലും
കരുവണ്ണാച്ചികള്‍ക്കും
കാരാമകള്‍ക്കും
പുളവന്‍മാര്‍ക്കുംമാത്രമായി
ഞങ്ങള്‍ വിട്ടുകൊടുത്തില്ല.

ആദ്യം അച്ഛന്റെ കൈത്തണ്ടവണ്ണത്തില്‍ സ്നേഹബലമാര്‍ന്ന
പൂവരശിന്‍കൊമ്പിലേയ്ക്ക്‌ഒരോടിക്കയറ്റം.

പിന്നെ അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ
പഴന്തണുപ്പുറഞ്ഞ വെളളത്തിലേയ്ക്ക്‌ഒറ്റക്കുതിപ്പ്‌.

ഉതിക്കൊമ്പില്‍ ഞങ്ങള്‍ വവ്വാലുകളായി
അവധിപ്പകലുകള്‍ തലകിഴുക്കാമ്പാടായി.

കരഞ്ഞു കരഞ്ഞിരുന്നു ചില കര്‍ക്കിടകപ്പാതിരകള്‍,
പണ്ട്‌ ചേറില്‍പ്പുതഞ്ഞ്‌
കളഞ്ഞുപോയഞങ്ങളുടെ കുഞ്ഞമ്മാവനെയോര്‍ത്ത്‌.

മുങ്ങാങ്കുഴിയിട്ടുചെന്ന്‌
മുളളന്‍പായല്‍ക്കെട്ടിളക്കുമ്പോള്‍
മുകള്‍പ്പരപ്പില്‍ ഒന്നൊന്നായി പൊന്തിവന്നു പൊട്ടുന്നു,
നശിച്ച ഓര്‍മ്മകള്‍.

കൊന്നുകുഴിച്ചുമൂടിയ ഒരു കുളമുണ്ട്,
എന്റെ മാര്‍ബിള്‍ മുറിച്ചുവട്ടില്‍.

Tuesday, March 17, 2009

പനി


പ്രളയം പെയ്തൊരു ദിവസമായിരു-
ന്നവരൊക്കെക്കൂടി വിരുന്നു വന്നത്‌.

* * *

അതിന്‍ തലേന്നാണെന്നെനിയ്ക്കു തോന്നണു,
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം പുതച്ചുറക്കം നിന്നത്-
പനി തന്നെ നീണ്ടൊരുറക്കമാണല്ലോ!

ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍
മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം.
പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു-
മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു
കരയുന്ന ശബ്ദം) പതിവ്‌ മേളക്കം.
പരിചിതമായ പരിസരം, പക്ഷേ
പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്‌... !

നിശ്ശബ്ദതയുടെ കരിമ്പടം പനി.

പരിചിതമായ പലതിനോടും ഞാ-
നറിയാതെയൊരു പിണക്കം. അച്ഛന്റെ
കവിതപ്പുസ്തകമെവിടെ വച്ചമ്മേ?
പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ,
പനിയല്ലേ? വേണ്ട, പനിമാറിക്കഴി-
ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും.

ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ-
നുണരുമ്പോഴമ്മയടുത്തുണ്ട്‌. പാച്ചു
ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍.
പ്രളയം തോരട്ടെ, പനി മാറിപ്പകല്‍
വെളിച്ചമെത്തിയാലവനെയും കൂട്ടി-
ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല!
മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍ തലേന്നാണോ?)
കളിച്ചു നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണത്‌?

* * *

എനിയ്ക്കു ചുറ്റിനും നിറഞ്ഞു നില്‍ക്കുന്നു
മരിച്ച മുത്തശ്ശന്‍, മെലിഞ്ഞ കൈനീട്ടി,
അതിനും മുമ്പെന്നോ മരിച്ച മുത്തശ്ശി.

വിരുന്നു വന്നതാണവരെന്നെക്കാണാന്‍
പനിയല്ലേ? അതെ, പ്രളയം പെയ്തന്നു
പുലര്‍ച്ചെയായിരുന്നവരെല്ലാങ്കൂടി
നിരന്നു നിന്നത്‌ - മരിച്ചു പോയവര്‍!

കുനിഞ്ഞു മുത്തശ്ശന്‍ പറയുന്നുണ്ടെന്തോ,
പനി മയക്കത്തില്‍ തിരിയുന്നില്ലൊന്നും.
പറഞ്ഞില്ലെങ്കിലും തിരിയും മുത്തശ്ശാ...

പ്രളയം തോരുമോ? അറിയില്ലമ്മയ്ക്ക്‌.
അനിയന്‍മാര്‍ക്കൊന്നുമറിയില്ല, പക്ഷേ
നിലത്തുറുമ്പുകളരിച്ചു നീങ്ങുന്ന
നനുത്തൊരൊച്ചയില്‍ ചിരിച്ചു മുത്തശ്ശി
പറഞ്ഞു- "മക്കളേ പ്രളയമാണെങ്ങും"

പുലരും മുമ്പുഞ്ഞാനവരെപ്പോലൊരു
പ്രളയമായേക്കും. അറിയാം. എന്നാലും...
വലതു കൈയ്യിലെ മറുകില്‍ നിന്നൊരു
കറുത്ത സൂര്യനുണ്ടുയര്‍ന്നു പോകുന്നു...
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം ചുറ്റിയുറങ്ങാന്‍ പോകുന്നു...
അനിയന്‍മാരൊക്കെ കളിയ്ക്കാന്‍ പോകുന്നു...

കളിയ്ക്കാന്‍ പാടില്ല, പനിയല്ലേ...

Thursday, February 19, 2009

പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ


അമ്മയുടെ കയ്യില്‍ വിരലുകളില്ല,
പകരം പ്രഭ ചൊരിഞ്ഞ്‌ അഞ്ചു പകലുകള്‍.
അസ്തമിക്കുകയില്ല അവ.
ഉള്ളം കയ്യില്‍ ഒരു കടല്‍;
ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്ന്‌ തിരകള്‍.

ഒടുവില്‍ തളര്‍ന്നു മയങ്ങുമ്പോള്‍
എന്റെ പിഞ്ചു കണങ്കാലുകളിലേയ്ക്ക്‌
പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ.

ഒരു ഭ്രൂണകാല ലായിനിയായ്‌
ഇളഞ്ചൂടിലൂറി
മുറിയ്ക്കകം നിറയെ ഒഴുകിപ്പരന്ന്‌
ഇങ്ങനെ ഞാനും എന്റെ അമ്മയും...

"അമ്മേ" എന്നു ഞെട്ടറ്റു വീണ
എന്റെ രാത്രി സ്വപ്നങ്ങള്‍.

ഇരുട്ടു വകഞ്ഞ്‌ അമ്മയുടെ കൈ;
എനിക്കു തൂങ്ങാനൊരു വിരല്‍ത്തുമ്പും.
അമ്മയുടെ പകല്‍ത്തുമ്പില്‍ത്തൂങ്ങി
എനിക്കും ഈ മുറി വിട്ടു പുറത്തിറങ്ങണം.

"എന്താണമ്മേ ഈ മുറിയ്ക്കുപുറത്ത്‌?"

Tuesday, February 3, 2009

പാത് ഫൈന്റര്‍


... 2,1,0.
അരമുള്ള ഒരു വാക്കൂരി
എന്റെ കഴുത്തിലുരുമ്മി അവള്‍ ചീറി

ഞാന്‍ ശ്വാസമടക്കി

...വിയര്‍പ്പ്‌,രക്തം,മാംസം.

ഞങ്ങള്‍ ഭൂമി വിട്ടു.

Followers

About Me