വഴി സേലം-കന്യാകുമാരി ദേശീയപാതയോരത്ത് വേണോ വേണോ എന്ന് ഇടം വലം കണ്ണെറിഞ്ഞ് എന്തൊരു സ്ഫീഡെന്ന് ഉമിനീര് പതപ്പിച്ച് മറുകര പറ്റാന്‍ മടിച്ച് ഒരേ നില്‍പ്പ് നില്ക്കും വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ് പാത. മദമിളകിയ മിഥുനം ചങ്ങല കിലുക്കിപ്പാഞ്ഞ് ഒറ്റ രാത്രി കൊണ്ട് തിരുത്തും അച്ഛന്റെ സൈക്കിള്‍ അന്നുവരെ അളന്നെഴുതിയതെല്ലാം. കോടമഞ്ഞിന്റെ ഇരുമുടിയേന്തി വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും കറുപ്പുടുത്ത മകരസന്ധ്യകള്‍. ഓരോ മേടത്തിലും ഓരോ മാങ്ങാച്ചുന നിക്കറിനോടും മത്സരിച്ച് ടയറുരുട്ടാന്‍ കൂടും അന്തിയോളം മാനത്തൊരാള്‍. ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത ആറ് ബി യിലെ വഴിക്കണക്ക് ക്രാഷ് ലാന്‍ഡ് ചെയ്യും കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട് ഒരു കടലാസുവിമാനത്തില്‍. സേലം-കന്യാകുമാരി ദേശീയപാതയിലൂടെ അനങ്ങിയനങ്ങി വരുന്നുണ്ട് ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ് റോളര്‍. വേണ്ട വേണ്ട എന്ന് ചിണുങ്ങിക്കരഞ്ഞ് ഏതു വഴിയ്ക്ക് കുതറിയോടും?
എഴുതിയൊതുക്കുവാ- നാവാത്തതില്ലേ? ചില കറുത്ത വടിവൊത്ത നെടുവീര്‍പ്പുകള്‍ക്കകം, അതു പോലൊന്നുണ്ടായി : ഞങ്ങളിന്നൊന്നും തമ്മില്‍ മിണ്ടാതെ പരസ്പരം ദൂരത്തെ സമയം കൊ- ണ്ടളന്നു കിടക്കുമ്പോള്‍ ഫോണിണ്റ്റെ തുമ്പില്‍ നിന്നും ശബ്ദത്തിന്നൊരു തുള്ളി സ്ഖലിച്ചു പ്രപഞ്ചത്തെ പ്രാപിച്ചു മിടിയ്ക്കുന്നു.
Comments