Posts

സമുദ്രസാന്ത്വനം

Image
ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍ മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌! പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ- ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌ ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌- ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന ചലനമില്ലാത്തതായൊന്നുമില്ലാത്ത തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ, ഇരുളുമൂടട്ടെ,യെത്രയായാലുമ- ത്തമ:സമുദ്രത്തിലെന്റെയൊപ്പം നിന്റെ മൊഴികളുണ്ടെങ്കിലത്രമാത്രം മതി! "ഒരു തമാശപോലെല്ലാം മറക്കുക, ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌" മനസ്സിലാരോ പറഞ്ഞുവോ? തിരകളോ? മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിന്റെ യലിവുചൊരിയുന്നു സ്മൃതികളിലാദിമ- സ്സുഖ:സുഷുപ്തി, നിതാന്തമാം ശാന്തത. മരണമില്ലിനി, കൂടിവന്നാലൊരു ചെറിയ വേര്‍പാട്‌, നശ്വരമാണത്‌ മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു ജല കണങ്ങള്‍. പറക്കാം നമുക്കിനി. ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ മിഴികളൊപ്പ...

വഴി

വഴി സേലം-കന്യാകുമാരി ദേശീയപാതയോരത്ത് വേണോ വേണോ എന്ന് ഇടം വലം കണ്ണെറിഞ്ഞ് എന്തൊരു സ്ഫീഡെന്ന് ഉമിനീര് പതപ്പിച്ച് മറുകര പറ്റാന്‍ മടിച്ച് ഒരേ നില്‍പ്പ് നില്‍ക്കും വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ്‍ പാത. മദമിളകിയ മിഥുനം ചങ്ങല കിലുക്കിപ്പാഞ്ഞ് ഒറ്റ രാത്രി കൊണ്ട് തിരുത്തും അച്ഛന്റെ സൈക്കിള്‍ അന്നുവരെ അളന്നെഴുതിയതെല്ലാം. കോടമഞ്ഞിന്റെ ഇരുമുടിയേന്തി വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും കറുപ്പുടുത്ത മകരസന്ധ്യകള്‍. ഓരോ മേടത്തിലും ഓരോ മാങ്ങാച്ചുന നിക്കറിനോടും മത്സരിച്ച് ടയറുരുട്ടാന്‍ കൂടും അന്തിയോളം മാനത്തൊരാള്‍. ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത ആറ് ബി യിലെ വഴിക്കണക്ക് ക്രാഷ് ലാന്‍ഡ് ചെയ്യും കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട് ഒരു കടലാസുവിമാനത്തില്‍. സേലം-കന്യാകുമാരി ദേശീയപാതയിലൂടെ അനങ്ങിയനങ്ങി വരുന്നുണ്ട് ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ് റോളര്‍. വേണ്ട വേണ്ട എന്ന് ചിണുങ്ങിക്കരഞ്ഞ് ഏതു വഴിയ്ക്ക് കുതറിയോടും?

മൊബൈല്‍

Image
എഴുതിയൊതുക്കുവാ- നാവാത്തതില്ലേ? ചില കറുത്ത വടിവൊത്ത നെടുവീര്‍പ്പുകള്‍ക്കകം, അതു പോലൊന്നുണ്ടായി : ഞങ്ങളിന്നൊന്നും തമ്മില്‍ മിണ്ടാതെ പരസ്പരം ദൂരത്തെ സമയം കൊ- ണ്ടളന്നു കിടക്കുമ്പോള്‍ ഫോണിണ്റ്റെ തുമ്പില്‍ നിന്നും ശബ്ദത്തിന്നൊരു തുള്ളി സ്ഖലിച്ചു പ്രപഞ്ചത്തെ പ്രാപിച്ചു മിടിയ്ക്കുന്നു.

ക്ഷമാപണം

Image
എനിയ്ക്കു തരാനുള്ളിലൊന്നു മാത്രമേയുള്ളൂ: ചിലപ്പോഴണപൊട്ടിയൊഴുകാന്‍ വെമ്പല്‍ പൂണ്ട്‌ നിറഞ്ഞു തുളുമ്പുന്ന മനസ്സ്‌-ആകാശങ്ങ- ളകന്ന്‌ പുറത്തേയ്ക്ക്‌ വഴിയുമനന്തത എനിയ്ക്കു കാണാന്‍ മുന്‍പിലിതു മാത്രമേയുള്ളൂ: പൊലിയും തോറും വീണ്ടുമുണര്‍ന്നു സ്വയം മറ- ന്നുയരങ്ങളില്‍ത്തന്നെ ജ്വലിയ്ക്കുമപാരത ഒരിയ്ക്കല്‍,നീയോര്‍ക്കുന്നോ,വെറുപ്പിന്‍ പരകോടി പുകഞ്ഞ്‌ പൊടുന്നനെ പ്രണയം പുറപ്പെട്ടു നദികള്‍,താഴ്‌വാരങ്ങള്‍,നാടുകള്‍,പുരാതന നഗര കവാടങ്ങള്‍ സര്‍വതും വിഴുങ്ങി ഞാന്‍ കുതികൊള്ളുമ്പോള്‍ നിന്റെ ലവണജലാശയം സമുദ്ര സ്നേഹത്താലെന്നമ്ളത ശമിപ്പിച്ചു. പ്രണയം പരസ്പരം പിണഞ്ഞും പിണങ്ങിയും പുതിയ പച്ചത്തുരുത്തുരുവം കൊള്ളും മുമ്പേ വസന്തമൊരുകൊച്ചു പൂങ്കുല സൂക്ഷിയ്ക്കുവാ- നനന്ത കാലത്തേയ്ക്ക്‌ നമ്മളെയേല്‍പ്പിച്ചതും... ഇറുത്ത തുമ്പപ്പൂവിന്നിതളിന്‍ തുമ്പില്‍പ്പോലും പ്രപഞ്ചമൊതുക്കുവാന്‍ നമുക്ക്‌ സാധിച്ചതും... പൊറുക്കാന്‍ സാധിയ്ക്കാത്ത പലതും ചെയ്തിട്ടുണ്ട്‌: പറയാന്‍ പാടില്ലാത്ത പലതും... പിന്നെത്തെറ്റു- പറഞ്ഞും എന്നെത്തന്നെ പഴിച്ചും... ക്ഷമിയ്ക്കുക! ഒരിയ്ക്കല്‍ തമ്മില്‍ക്കണ്ടാല്‍ (അറിയാം കാണില്ലെന്ന്‌...

നിദ്രയസ്വസ്ഥം

Image
ഓര്‍മ്മയും മേഘങ്ങളുമൊഴിഞ്ഞബോധാകാശ വീഥിയില്‍ തണല്‍വൃക്ഷച്ചില്ലകള്‍ കലമ്പുമ്പോള്‍ ചുവരില്‍ കാലത്തിന്റെ കാവല്‍ക്കാരുലാത്തുമ്പോള്‍ നിദ്രയസ്വസ്ഥം കണ്ണീര്‍ഗ്രന്ഥിയില്‍ ജലാശയം ഇനിയൊന്നുമേ വയ്യെന്നുള്ളില്‍ നിന്നാരോ വീണ്ടും മൊഴിയും നേരം മുഖംതിരിച്ചു കിടക്കുന്നു മുറിയില്‍ വെളിച്ചമുണ്ടെങ്കിലും കാഴ്ച്ചയ്ക്കു മേല്‍ മറ പോലവ്യക്തമായോര്‍മ്മകള്‍ പരുങ്ങുന്നു ഉറക്കം നഷ്ടപ്പെട്ടയാമങ്ങള്‍ തലയ്ക്കുള്ളില്‍ പുലര്‍ച്ചത്തീവണ്ടിയായ്‌ കുലുങ്ങിക്കുതിയ്ക്കുന്നു നിദ്രയസ്വസ്ഥം ; ചൂടുവിയര്‍പ്പില്‍ കുതിരുന്ന കനവില്‍ ഖൈബര്‍ ചുരം കടന്നൂ മുഗള്‍ സൈന്യം ഉറക്കെപ്പുറത്താരോചിരിയ്ക്കുമ്പോലെ പെട്ട - ന്നിരമ്പീ ചാറ്റല്‍ മഴ ഓര്‍മ്മകള്‍ നനയാതെ അടുക്കിപ്പിടിച്ചു കൊ - ണ്ടോടിയ ബാല്യം സര്‍പ്പക്കാവിലെ പാലച്ചോട്ടില്‍ തണുപ്പില്‍ പരസ്പരം മറന്ന മദോന്മാദം ഇനിക്കാണില്ലന്നെന്നോടവസാനമായ്‌ ച്ചൊല്ലി - പ്പൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി ഇരുട്ടില്‍ സ്വയം മിടിപ്പൊടുക്കാന്‍ സാധിക്കാതെ മനസ്സില്‍ നെരിപ്പോടായെരിഞ്ഞ നിമിഷങ്ങള്‍ നിലയ്ക്കാതുള്ളില്‍ മഴച്ചാലുകളൊന്നാകവേ ഉറക്കെച്ചിലയ്ക്കുന്ന...

നാലു കവിതകള്‍

  ഇഴച്ചില്‍ തടുത്തു കൂട്ടിയ കരിയിലക്കൂന പുകച്ചപ്പോഴുളളിലനക്കങ്ങള്‍ പെരുവിരല്‍ വണ്ണമിഴഞ്ഞടുത്തെത്തി ഫണമുയര്‍ത്താതെ വഴുവഴുപ്പുടല്‍പ്പുഴയൊഴുക്കിളവെയില്‍ത്തിളക്കങ്ങളറിഞ്ഞെന്‍ കാല്‍ തണുത്തുണര്‍ന്നു ഞെട്ടലില്‍ . പ്രണയത്തി അഥവാ ലവള്‍ തീ ആയിരുന്നു അവള്‍ക്ക്‌ അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു കത്തിക്കത്തി മടുത്തപ്പോഴോ എന്തോ പ്രണയത്തി ( ലവള്‍ ) കത്തിയാഴ്ത്തി തെറി ചവറ്റുകൂനയിലാണാദ്യം കണ്ടത്‌ വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍ ആരോരുമില്ലാത്ത ഒരൊച്ച വായ്നാറ്റമുളള ഒരു വാക്ക്‌ തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്‌ യൂണിഫോമണിഞ്ഞ്‌ കുടചൂടി സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി രാവിലെ ഒരു നിഘണ്ടുവിന്റെയും പടി ചവിട്ടാത്തത്‌ കീഴില്‍ ക്രമത്തില്‍ വേഗത്തില്‍ കാല്‍ക്കീഴില്‍ മണല്‍ ചവിട്ടിത്തളളിപ്പായും ഒരാള്‍ വെയില്‍ക്കീഴില്‍ --------------------------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

മരണം

Image
ഒരിയ്ക്കലേ ഞങ്ങളൊന്നു ശ്രമിച്ചുളളൂ കവിതയ്ക്കായ്‌ ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍ പൊടിഞ്ഞു ചോര വെളുത്തൊരു താളില്‍ വെട്ടും തിരുത്തുമായ്‌ മുന്നേറുമ്പോള്‍ നിലത്തൊരു വാക്കു വീണു മരിച്ചു പോയി കവികളെ പുറത്താക്കി കതകുകളടയ്ക്കുകെ - ന്നലറിയ ശബ്ദം പോലും കവിതയായി പുറത്തൊരു കവിയുണ്ട്‌ മഴയത്തു നനഞ്ഞൊട്ടി - യിരിക്കുന്നെന്നാരോ വന്നു പറഞ്ഞു പണ്ട്‌ നടന്നിട്ടും നടന്നിട്ടും പുറത്തുഞ്ഞാനെത്തുന്നില്ല , കവിയേയും കാണാനില്ല , കവിത മാത്രം മുഴങ്ങുന്നു നിരന്തരം ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ പുറത്തു നിന്നൊന്നും കേട്ടാ - ലറിയാതായി കവിയ്ക്കൊന്നേ അറിയേണ്ടു അകത്തെങ്ങോ പുകയുന്ന ചിതത്തീയിലെരിക്കേണ്ട പദങ്ങള്‍ മാത്രം കവിതയ്ക്കോ പക്ഷേ വീണ്ടും ജനിയ്ക്കണം ജീവിയ്ക്കണം ഉണങ്ങാത്ത നിറുകയും മുറിവും പേറി പഴുപ്പിച്ചുവിളക്കിയ വരികള്‍ക്കു മീതേ കൂകി തിമിര്‍ത്തുകൊണ്ടാരൊക്കെയോ കടന്നുപോയി പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം ഉരുക്കുപാളത്തില്‍ വീണ്ടും തല ചേര്‍ക...